ന്യൂഡൽഹി: റോഡപകടത്തിൽ പരിക്കേറ്റ് പൂർണമായും കിടപ്പിലായ തൃശൂർ സ്വദേശി റംഷാദ് എന്ന യുവാവിന് നഷ്ടപരിഹാരത്തുക ഉയർത്തി നൽകാൻ സുപ്രീംകോടതി ഉത്തരവ്.
കേസിൽ തൃശൂർ മോട്ടോർ അപകട ക്ലെയിംസ് ട്രൈബ്യൂണൽ ആദ്യം അനുവദിച്ച 64,71,050 രൂപ ഹൈക്കോടതി 93,23,450 രൂപയായി ഉയർത്തിയിരുന്നു. എന്നാൽ ഇതു പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് നഷ്ടപരിഹാരത്തുക 1,46,80,160 രൂപയാക്കി ഉയർത്തി ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, അഗസ്റ്റിൻ ജോർജ് മസിഹ്, അരുൺ പള്ളി എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
അപകടസമയത്ത് കേരളത്തിലെ വിദഗ്ധ തൊഴിലാളികളുടെ കുറഞ്ഞ വേതനം അടിസ്ഥാനമാക്കി റംഷാദിന്റെ പ്രതിമാസ വരുമാനം 18900 രൂപയായി പുനർ നിർണയിച്ചുകൊണ്ടാണ് സുപ്രീംകോടതി നടപടി.